വ്യക്ത്തിസ്വാതന്ത്രത്തെ അല്ലെങ്കിൽ സാമൂഹിക ജീവിതാവസ്ഥയെ വെല്ലുവിളിക്കുംവിധം ജനാധിപത്യ ഭരണം അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും വേണ്ടി നിലനിൽക്കുന്നുവെങ്കിൽ അടിച്ചമർത്തപ്പെടുന്ന ജനത അണിനിരക്കുക ഏതെങ്കിലും കൊടിയുടെ കീഴിൽ, ഏതെങ്കിലും മത -ജാതീയ കക്ഷികളുടെ നേതാക്കളുടെ പിറകിലായിരിക്കില്ല മറിച്ച് മറ്റെല്ലാ വിഭാഗീതയും മറന്ന് ജനം എന്ന ലേബലിൽ ആയിരിക്കുമെന്ന് പലതവണ ലോകം കാണിച്ചുതന്നിട്ടുള്ളതാണ് .പട്ടിണിയും തൊഴിലില്ലായ്മയുമാണ് ലോകം നേരിടുന്ന പ്രാഥമിക പ്രശ്നങ്ങളെങ്കിലും പ്രവചനാതീതമായ ഒരു വിപ്ലവം പൊട്ടി പുറപ്പെടുന്നത് പൌരാവകാശ ലംഘനത്തിന് എതിരെയാണ് എന്നത് വിചിത്ര സത്യമാണ് .അവകാശങ്ങൾ നിഷേധിക്കപെടുന്നത് അഭിമാനബോധമുള്ള ജനതയ്ക്ക് അപമാനകരമാണ് അത്തരം സാഹചര്യങ്ങളിൽ അവർ ആയുധധാരികളാവുകയും ചാവേറുകളാവുകയും സമരസന്നാഹരായി തെരുവിലേക്കിറങ്ങുകയും ചെയ്യുന്നത് ചിന്നി ചിതറിയ കൂട്ടങ്ങളായയിരുന്നു .ഭൂതകാലത്തിലെ വാപിളർന്ന സമരങ്ങളല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെത് .ഇന്ന് ലഭ്യമായ നവ മാധ്യമങ്ങൾ ലോകജനതയെ ഒരു വലക്കണ്ണിയിൽ കൂട്ടിച്ചെർക്കുന്നുണ്ട് .വിരല്ത്തുമ്പിലെ ഒരു ക്ലിക്കിൽ നവമാധ്യമങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മനോഹരമായ പ്രതിരോധവും ലോകത്തെവിടെയും മുളപൊട്ടിയ സമരാഹ്വാനങ്ങൾക്ക് ഊര്ജ്ജമാവുന്നു. 2010 ഡിസംബറിൽ ടുണീഷ്യയിൽ വിരിഞ്ഞ മുല്ലപ്പൂ വിപ്ലവം .... ഒരു വിപ്ലവത്തിന് ഇതിലും മനോഹരമായ എന്ത് പേരിടും ..പേര് പോലെ മനോഹരമല്ല പക്ഷേ പ്രക്ഷോഭം .ചരിത്രം പറയുന്നത് ടുണിഷ്യ കാലാകാലങ്ങളായി ഓരോ കോളനികളുടെ കീഴിലായിരുന്നെന്നാണ് .പിന്നീട് ഉരുത്തിരിഞ്ഞ ഭരണ വ്യവസ്ഥ അതൃപ്തവുമായിരുന്നു .ഒരു നാമ മാത്ര കാരണം(പൊതുവിൽ ) ആണ് വിപ്ലവത്തിന് അരങ്ങൊരുക്കിയതെങ്കിലും യഥാർത്ഥ കാരണം കാലങ്ങളായി അവിടത്തെ ജനത നേരിടുന്ന മറ്റ് ചിലതാണ് .ദുർഭരണം ,അഴിമതി ,അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകൾ ,തൊഴിലില്ലായ്മ അങ്ങനെ നീളുന്നു ആ കാരണങ്ങൾ .ഒരു ഉന്തുവണ്ടി കച്ചവടക്കാരൻ പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി .മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനെതിരെ ഉണ്ടായ ഭരണകൂട കടന്നുകയറ്റത്തിനെതിരെ മുളപൊട്ടിയ പ്രതിഷേധം ആ തെരുവിൽ ഒതുങ്ങിയില്ല .അത് രാജ്യം ഏറ്റെടുത്തു പിന്നീട് ലോകത്തെ നവമാധ്യമങ്ങൾ അതിനെ പിന്തുണച്ചു, രംഗം വിപ്ലവഭരിതമായി . അതൊരു ഒറ്റപെട്ട സംഭവമായിരിക്കില്ല കാലകാലങ്ങളായി ജനത നേരിട്ട അടിച്ചമർത്തലിന്റെ പ്രതിസ് ഫുരണമായിരുന്നു എന്ന് തീർച്ച . അന്നത്തെ പ്രസിഡന്റ് സൈനുൾ അബീദിൻ ബെൻ അലി സ്ഥാനമൊഴിഞ്ഞു സൌദി അറേബ്യയിലേക്ക് പാലായനം ചെയ്തു .വിപ്ലവത്തിൽ നിരവധി പേർക്ക് രക്തസാക്ഷികളാകേണ്ടിവന്നു എങ്കിലും ജനപക്ഷം വിജയിച്ചു .മനുഷ്യാവകാശ പ്രവർത്തകനായ മൊൻസെഫ് മർസുക്കി ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. mohammed beji caid തുടർന്ന് നടത്തിയ ജനാധിപത്യ തിരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപെട്ടു .വിപ്ലവാന്ത്യം ചിന്നഭിന്നമായ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയ്ക്ക് വേണ്ടിയും ജനാധിപത്യ സ്ഥാപനത്തിന് വേണ്ടിയും 2013 മുതൽ അഹോരാത്രം പ്രയത്നിച്ച the tunisian national dialogue quartet നു 2015_ ലെ സമാധാനത്തിനുള്ള പുരസ്കാരവും ലഭിച്ചു .വളരെ അതിശയോക്തികൾ ഒന്നുമില്ലാതെ ടുണിഷ്യ സാധാരണഗതിയിലേക്ക് നീങ്ങുന്നു .ഒരു വിപ്ലവത്തിന് യോജ്യമായ മാറ്റം എന്നതിൽ ജനതക്ക് അഭിമാനിക്കാം . വിപ്ലവ വിചാരങ്ങൾ തുടരും .........
2015 ഡിസംബർ 16, ബുധനാഴ്‌ച
2015 ഡിസംബർ 9, ബുധനാഴ്‌ച
അപ്പൂസിനെക്കുറിച്ച്
അസം വസീം അതാണ് ഞങളുടെ അപ്പൂസിന്റെ അവൻ പോലും അറിയാതിരുന്ന അവന്റെ പേര് .അസമിന്റെ സ്കൂളിൽ ഞാൻ എത്തുന്നത് 2012 ഓഗസ്റ്റ് മാസമായിരുന്നു .അതിനു മുൻപ് വരെ മലയാളം -ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ വ്യവസ്തനുരൂപമായ അദ്ധ്യാപികവേഷത്തോട് മല്ലിടുകയായിരുന്നു ഞാൻ .അപ്പൂസിന്റെ സ്കൂളിലേക്കുള്ള വഴി തെളിഞ്ഞത് സുഹൃത്തുക്കൾ മുഖേനയാണ് . ഇന്റർവ്യൂ വിളിച്ചപ്പോൾ ഒരു പുതിയ ക്ലാസ്സിലേക്ക് ചേരും മുൻപേയുള്ള തയ്യാറെടുപ്പുകളും ആ വിദ്യാഭ്യാസ ശാഖയെ കുറിച്ചുള്ള അന്വേഷണവും നടത്തിയിരുന്നു . ഞാൻ പ്രതീക്ഷിച്ചതിലപ്പുറം അവിടെ ഇന്റർവ്യു നേരിടേണ്ടിവന്നത് ഒരു prof : psychologist നെ ആയിരുന്നു . അന്നും പിന്നീട് മോണ്ടിസ്സറി അധ്യാപികയായി തുടര്ന്ന ഒരു വർഷക്കാലവും അദ്ദേഹത്തോടൊപ്പം നടത്തിയിട്ടുള്ള ചർച്ചകൾ (ഇന്റർവ്യുവിലും പിന്നീടും ഏകാധിപതിയായ ചോദ്യകർത്താവയിരുന്നില്ല അദ്ദേഹം ) തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പുതിയ, സ്വതന്ത്രമായ ക്ലാസ്സ്മുറികളുള്ള വിദ്യാർഥി സൌഹൃദ അധ്യാപനരീതി മനസിലാക്കാനും ഭേദപ്പെട്ടരീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞത് . ഞാനോഴിച്ച് മറ്റെല്ലാവരും മോണ്ടി ട്രെയിനിംഗ് കഴിഞ്ഞവരായിരുന്നു .സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് ഒരു അന്യതാബോധവും തോന്നിയില്ല .അധ്യാപക സുഹൃത്തുക്കൾ തീര്ച്ചയായും എനിക്ക് കണ്ടുപടിക്കേണ്ട മാതൃകകളായിരുന്നു. വീട് വരെ എത്തുന്ന സ്കൂൾ ബസ്സിലാണ് യാത്ര ആയിടയ്ക്ക് ഒരു ദിവസം അമ്പലം കഴിഞ്ഞ് ഒരു വല്ല്യ വീടിനു മുന്നില് ബസ്സ് നിർത്തി പ്രായമുള്ള ഒരു ഉമ്മാമയുടെ തോളിൽ ചാരികിടന്ന് കരയുന്ന ഒരു കുട്ടി .നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഓമനതത്വമുള്ള മുഖം . അവനെ തോളിൽ നിന്ന് അടർത്തി എന്റെ കയ്യിൽ എൽപ്പിച്ചിട്ടു അവർ പറഞ്ഞു 'ടീച്ചർ പുതിയെ ആണല്ലേ അപ്പുസ് കോറച്ചീസായി സ്കൂൾ പോയിട്ട് പനിയായിരുന്നു ഒന്ന് ശ്രദ്ധിക്കണേ '.അവനെ അടുത്തിരുത്തിയപ്പോ എന്നും എന്റെ കൂടിരിക്കാൻ വാശിയുള്ള ദിയ പിണങ്ങി . അപ്പുവിനോട് ഞാൻ പതുക്കെ കുശലം ചോദിച്ച് തുടങ്ങി പക്ഷേ എന്റെ മുഖത്തുപോലും നോക്കാതെ ഒരു കൈ എന്റെ ബാഗിന്റെ വാലറ്റം പിടിച്ച് താഴെ നോക്കിയിരുന്നു അവൻ. പിന്നീട് ഞാൻ അറിഞ്ഞത് അവൻ M R ആണെന്ന് ഹാജർ വിളിക്കുമ്പോൾ അസം വസീം എന്റെ പേരേ അല്ലെന്ന നിൽപ്പാണ് അപ്പൊ കുട്ടികൾ പറഞ്ഞു അപ്പുസേന്നു വിളിച്ചാൽ അവൻ ഹാജർ പറയും . short tempered & attention deficit disorder സ്വഭാവമുണ്ട് അപ്പൂസിന് .അന്നത്തെ എന്റെ ക്ലാസ് ആകെ താളം തെറ്റി അവൻ മറ്റു കുട്ടികളേം സ്വയമേവയും അസ്വസ്ഥനാക്കികൊണ്ടിരുന്നു . അവനെ കയ്യിലെടുക്കാൻ ഞാനിന്നുവരെ പഠിച്ചതൊന്നും പോരാന്ന് തോന്നി .സ്നേഹത്തോടെ ചെന്നാലും വഴക്കിട്ടാലും ഒരു നേരത്തേക്ക് പോലും ശ്രദ്ധിക്കാൻ അപ്പൂനു സാധ്യമല്ല .മുഖം പോലും നോക്കില്ല .പക്ഷേ സ്കൂൾ ബസ്സ് ആണേലും ക്ലാസ്സ് ആണേലും മിക്കപ്പോഴും അവൻ എന്റെ സാരി തുമ്പോ വിരലോ പിടിച്ചിരിക്കും .അതൊരു തരത്തിൽ അവന്റെ ശീലമായി മാറി .എവിടെയോ അപ്പൂനെ സുരക്ഷിതമാക്കുന്ന ഒന്നെന്നൊരു തോന്നലിൽ ആണ് അങ്ങനെ ചെയ്യുന്നെന്ന് പ്രൊഫസ്സറും പറഞ്ഞു.ഫ്രോയിഡ് പറയും പോലെ ആശാസ്യമായ ഒരു ചിന്ത കുട്ടിയുടെ മനസ്സിൽ തോന്നിയിട്ടുണ്ടാവാം .എന്നോട് വല്ല്യ അടുപ്പമൊന്നും കാണിക്കാതെ സ്ഥിരം കുസൃതികളുമായി അവൻ ക്ലാസ്സിന്റെ ഭാഗമായി എന്നാൽ പഠന നിർബന്ധങ്ങളില്ലാതെ ദിവസങ്ങൾ കടന്നു .ഒരു ദിവസം അപ്പൂന്റെ ഉമ്മ എന്നെ വിളിച്ചു അപ്പൂസ് അവന്റെ മാസങ്ങൾ പ്രായമുള്ള അനിയത്തിക്ക് പാട്ട് പാടികൊടുക്കുന്നു ..ടീച്ചർ പഠിപ്പിച്ചതാന്ന് പറഞ്ഞു എനിക്ക് കണ്ണ് നിറഞ്ഞു ടീച്ചറേ ,വരികൾ അവനെങ്ങനെ ഓർത്തു ചില വാക്കുകൾ കൃത്യായി പാടി ...എങ്ങനെ എന്നെനിക്കും അറിയില്ലായിരുന്നു .ഓടിമറയുന്ന അവന്റെ ചിന്തകളിൽ എവ്ടെയോ നിമിനേരത്തേക്കെങ്കിലും ഞാനും, സഹപഠിതാക്കളും , ഞങ്ങൾ ചേർന്ന് പാടുന്ന പാട്ടുകളും ഉണ്ടാവാമെന്ന് അറിയുമ്പോഴാണ് ഒരു ജോലി എന്നതിലുപരി അധ്യാപനം ആത്മസംതൃപ്തിയും സന്തോഷവും തരുമെന്ന് ബോധ്യമായ മറ്റൊരു അനുഭവത്താൽ മനസ്സ് നിറച്ചത് . അപ്പുസിനെ അവന്റെ പേര് പഠിപ്പിച്ചത് വല്ല്യൊരു സാഹസം ആയിരുന്നു അവസാനം അചം വചീം (അസം വസീം )എന്ന സ്വയം പ്രഖ്യാപിത നാമം അവൻ സ്വീകരിച്ചു .അവൻ ചില നേരങ്ങളിൽ അടുത്ത് വന്ന് അവന് ആവുമ്പോലെ അവ്യക്തമെങ്കിലും എന്തൊക്കെയോ പരാതികൾ പരിഭവങ്ങൾ ,ചിലപ്പോൾ വീട്ടിലെ അനിയത്തിയെക്കുറിച്ച് സംസാരിക്കും അത് കൃത്യായി മനസിലാവില്ലെങ്കിലും അങ്ങനല്ല എല്ലാം മനസിലാവും എന്ന പോലെ ഞാൻ കേൾക്കാറുണ്ട് . അപ്പോൾ നിന്റെ മുഖത്തെ ആവേശം സന്തോഷം അത് നിന്നെ കേൾക്കാൻ എന്നെ പ്രേരിപ്പിക്കും .അസം നുള്ളി, അസം അടിച്ചു , അസം ...........നിന്റെ പേരിലെ പരാതികൾ ഞാൻ പാടെ മറക്കുകയായിരുന്നു .എന്തോ അവന് ചിലപ്പോ അവനെ തന്നെ ഇഷ്ടമാവാതെ പോലെയാണ് .അതിനിടയിൽ അവന്റെ ഇഷ്ട്ടങ്ങളിൽ ചിലതുണ്ട് . സ്കൂളിന് വളരെ അടുത്താണ് റെയിൽവേ ട്രാക്ക് .ഒരു പകലിൽ കടന്നുപോവുന്ന തീവണ്ടികളുടെ സമയം അവന് ഹൃദ്ദിസ്ഥമാണോന്ന് തോന്നിപോകും കാരണം ട്രെയിൻ വരും മുൻപേ അപ്പു ജനലിനടുത്ത് എത്തിയിട്ടുണ്ടാവും .ട്രെയിനിന്റെ ശബ്ധത്തിനിടയിൽ അവൻ കൂവും, ജനൽ കമ്പി പിടിച്ച് തുള്ളിച്ചാടും .ഞാനോർക്കുന്നു ഒരുനാൾ നിന്റെ പ്രിയപ്പെട്ട ജനലിനടുത്ത് എന്റെ കൈവിരൽ പിടിച്ച് നിന്നത് ദൂരത്ത് നിന്ന് വരുന്ന ട്രെയിൻ നോക്കി നമ്മളൊരുമിച്ച് അന്ന് കൂവി ....കൂടെ നിന്റെ കൂട്ടുകാരും . സഹതാപം അല്ല അപ്പൂസേ നിന്നോട് തോന്നിയത് പകരം നിന്നെ നീയായി തന്നെ സ്വീകരിക്കുകയും നിന്റെ ഇഷ്ട്ടങ്ങളെ കുറുമ്പുകളെ ആസ്വദിക്കാനും ശ്രമിക്കുകയായിരുന്നു ഞാൻ . അസുഖമാണെന്ന് അറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ് പ്രാർത്ഥനയായിരുന്നു നിഷ്കളങ്കമായ ചിരിയാൽ ,സ്നേഹത്തോടൊരു നോട്ടത്താൽ കാൻസറിനെ തോൽപ്പിക്കാൻ നിനക്ക് കഴിയണമെന്ന് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)